മാനന്തവാടി: നഗരസഭയെയും, എടവക, പനമരം ഗ്രാമ പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കരിന്തിരിക്കടവ് പാലം പുനർനിർമ്മിക്കുന്നതിന് 13 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി.
സംസ്ഥാനത്ത് തന്നെ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംയുകതമായി നടപ്പിലാക്കിയ സംരംഭങ്ങളിൽ ഒന്ന് കൂടിയാണി പദ്ധതി. മാനന്തവാടിയിൽ നിന്നും പനമരത്തേക്കുള്ള എളുപ്പമാർഗം കൂടിയാണിത്. ബസ് സർവ്വീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിനേന പാലത്തിലൂടെ കടന്ന് പോകുന്നത്. വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. പുതിയ പാലം യാഥാർത്ഥ്യമാകുന്നത് പെരുവക, കമമന, ആറാം മൈൽ, മാനാഞ്ചിറ, മൊക്കം തുടങ്ങിയ പ്രദേശങ്ങളുടെ വികസനത്തിന് ഏറെ മുതൽ കൂട്ടായിമാറും. നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഇൻവസ്റ്റിഗേഷൻ പൂർത്തിയായി കഴിഞ്ഞു. പ്രവർത്തികൾക്കുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കും
പാലം നിർമ്മിച്ചത് 2004ൽ
2002 ലാണ് പാലത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. 2004ൽ നിർമ്മാണം പൂർത്തിയാക്കി. ജില്ലാ പഞ്ചായത്ത് മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത്, എടവക, പനമരം ഗ്രാമ പഞ്ചായത്തുകൾ എന്നിവയുടെ വിഹിതം ഉപയോഗിച്ച് 55 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമാണം നടത്തിയത്. 53 മീറ്റർ നീളവും 4 മീറ്റർ വീതിയിലുമാണ് പാലത്തിനുള്ളത്.
പാലത്തിന്റെ വീതി കുറവ്
വാഹനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു
കാലവർഷത്തിൽ വെള്ളം കയറി പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നതായിരുന്നു നാട്ടുകാർ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധി. ഇതോട്കൂടി പ്രദേശം ഒറ്റപ്പെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ദിനം പ്രതി വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതും പാലത്തിന്റെ വീതി കുറവും ഒട്ടെറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽനട യാത്രക്കാർക്ക് അരികിലേക്ക് മാറി നിൽക്കാൻ പോലും സൗകര്യമില്ല. കൂടാതെ ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാനും കഴിയില്ല. ഇത് പലപ്പോഴും ഗതാഗത കുരുക്കിനും ഇടയാക്കാറുണ്ട്.