കൊയിലാണ്ടി: കാട്മൂടിയ താലൂക്ക് ആശ്വാസ കേന്ദ്രം ഇഴന്തുക്കളുടെ താവളമാകുന്നു. കൃത്യമായ പരിപാലനം നടക്കാത്തതിനാൽ കേന്ദ്രത്തിന്റെ ചുറ്റുപാടിലും മതിലിലുമായി കാട് മൂടിയിരിക്കുകയാണ്.
ഇഴജന്തുക്കളെ സ്ഥിരമായി കാണാറുണ്ടെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും സംഭവിക്കുമ്പോൾ കുടുംബങ്ങളെ താല്ക്കാലികമായി മാറ്റി പാർപ്പിക്കാൻവേണ്ടിയാണ് എല്ലാ താലൂക്കുകളിലും ആശ്വാസ കേന്ദ്രങ്ങൾ നിർമ്മിച്ചത്.
എന്നാൽ വർഷങ്ങളായി കെട്ടിടം ആരും ഉപയോഗിക്കാറില്ല. കോടതി, ട്രഷറി , ടാഫിക് പൊലീസ് സ്റ്റേഷൻ എന്നിവയുള്ള വിശാലമായ കോമ്പൗണ്ടിലാണ് ആശ്വാസകേന്ദ്രമുള്ളത്. നിലവിൽ കെട്ടിടത്തിനുള്ളിൽ റവന്യു വകുപ്പിന്റെ ഫയലുകൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കൊയിലാണ്ടിയിൽ പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ കെട്ടിടം തുറന്ന് കൊടുക്കാറില്ല. കടൽ ക്ഷോഭസമയങ്ങളിൽ കുടുംബങ്ങളെ ബന്ധുവീടുകളിലാണ് മാറ്റിപാർപ്പിക്കാറ്. മഴക്കാലത്ത് വെള്ളം പൊങ്ങുമ്പോൾ കോതമംഗലം ഉന്നതിയിലെ കുടുംബങ്ങളെ കോതമംഗലം ഗവ. എൽ.പി. സ്കൂളിൽ ക്യാമ്പ് ഒരുക്കും. ആവശ്യമായ പരിപാലനങ്ങൾ നടത്തി കേന്ദ്രം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.