വാഷിംഗ്ടൺ: യുഎസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗികബന്ധം പുലർത്തിയെന്ന ആരോപണത്തെ തുടർന്ന് അദ്ധ്യാപിക അറസ്റ്റിൽ. സെന്റ് ജോൺ എലിമെന്ററി സ്കൂളിലെ അദ്ധ്യാപികയായിരുന്ന മക്കെൻസി നോട്ട് (25) ആണ് അറസ്റ്റിലായത്.
വിദ്യാർത്ഥി പഠിച്ചിരുന്ന ഹൈസ്കൂളിൽ അസിസ്റ്റന്റ് ട്രാക്ക് കോച്ചായ നോട്ടിന്റെ ഭർത്താവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം മക്കെൻസി പതിനാറുകാരനുമായുള്ള ലൈംഗികബന്ധം നിഷേധിച്ചെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മക്കെൻസിയും വിദ്യാർത്ഥിയും തമ്മിൽ നടത്തിയ മൊബൈൽഫോൺ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഭർത്താവ് പൊലീസിന് കൈമാറിയതായാണ് വിവരം. നോട്ട് തനിക്ക് രാത്രി വൈകിയും സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നെന്നും അവരാണ് ബന്ധത്തിന് തുടക്കമിട്ടതെന്നും കൗമാരക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ആദ്യം അദ്ധ്യാപികയെ കാണാൻ തനിക്ക് മടിയുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചുവെന്നും കുട്ടി പറഞ്ഞു. ആൺകുട്ടിയുടെ മൊഴിപ്രകാരം, ആളൊഴിഞ്ഞ സ്ഥലത്തേക്ക് വണ്ടി ഓടിച്ചുപോകാൻ നോട്ട് ആവശ്യപ്പെടുകയും വണ്ടിക്കുള്ളിൽ വച്ച് ചുംബിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം ഇക്കാര്യം മറ്റാരോടും പറയരുതെന്ന് അദ്ധ്യാപിക തന്നോട് ആവശ്യപ്പെട്ടതായും പതിനാറുകാരൻ ഉദ്യോഗസ്ഥരോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ നോട്ടിന്റെ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി. അതേസമയം, യുഎസിൽ അദ്ധ്യാപകർ വിദ്യാർത്ഥികളുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്ന ആശങ്കാജനകമായ സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം, 2014-നും 2019-നും ഇടയിൽ 500-ലധികം ഇത്തരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ൽ മാത്രം പോക്സോ കേസിൽ ഏകദേശം 350 അദ്ധ്യാപകർ അറസ്റ്റിലായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.