തിരുവനന്തപുരം: ബാനറുകളും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ കഴിഞ്ഞദിവസം വിമർശനമുന്നയിച്ചിരുന്നു. ഒരു മെഡിക്കൽ കോളേജിലും ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ മാത്രം ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്നാണ് ജി സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചത്.
ഇതിനുവേണ്ടി പല സംഘടനകളും പണം പിരിക്കുന്നു. പിരിക്കുന്ന പണത്തിന്റെ കണക്കുകൾ ആശുപത്രി വികസന സമിതിക്ക് നൽകണം. അപ്രകാരം സുതാര്യതയോടെ ആശുപത്രിക്ക് മേന്മ ഉണ്ടാകുന്ന തരത്തിൽ ഭക്ഷണവിതരണം ക്രമപ്പെടുത്തണം. ഓരോ സംഘടനയുടെയും ബാനറിൽ ഭക്ഷണം കൊടുത്തു ആശുപത്രി പരിസരം ഒരു മത്സരവേദി ആക്കാൻ പാടില്ല. ഇടതുപക്ഷ യുവജന സംഘടനയുടെ ഭക്ഷണ വിതരണം മുൻ കാലങ്ങളിൽ വീടുകളിൽ നിന്നും പൊതിച്ചോറ് വാങ്ങിയാണ് നല്കിയിരുന്നത്. എന്നാൽ ഇപ്പോൾ പണം പിരിച്ചാണ് നടത്തുന്നത്. അത് ശരിയായ രീതിയല്ലെന്നും സുധാകരൻ കുറിപ്പിൽ വിമർശിച്ചിരുന്നു.