കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനൊരുങ്ങി കുടുംബം

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. വിദഗ്‌ദ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്‌ടർമാർ ശിക്ഷിക്കപ്പെടണമെന്നും കുഞ്ഞിന്റെ അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് മരിച്ച ദേവാൻഷ് ശൗര്യ. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വച്ച് അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാക്കുകയായിരിന്നു. ജനറൽ അനസ്‌തേഷ്യ നൽകിയതിനെത്തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്‌സിജൻ കിട്ടാത്തതാണ് മരണകാരണമെന്നാണ് കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പരാമർശിച്ചിരിക്കുന്നത്. ജനറൽ അനസ്‌തേഷ്യ നൽകിയുള്ള ശസ്‌ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും കുട്ടിയുടെ ചുണ്ടിലും താടിയിലുമുള്ലത് ആഴത്തിലുള്ള മുറിവുകൾ അല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *