ഗ്രേറ്റർ നോയിഡ: സുഹൃത്തായ യുവതിയോട് സംസാരിച്ചതിലുള്ള വിരോധത്തിൽ സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ബറേലി സ്വദേശിയായ സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പ്രതി നരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി ഗ്രേറ്റർ നോയിഡയിലെ സിർസ സർക്കിളിന് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം നടക്കുന്നത്. ആശുപത്രിയിലെത്തിച്ച സുരേഷിനെ പരിശോധിച്ച ഡോക്ടർമാർ ഇയാൾ മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുരേഷും നരേഷും ഒരേ സ്വകാര്യ കമ്പനിയിലെ രണ്ട് യൂണിറ്റുകളിലാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ബോബി എന്ന യുവതിയുമായി നരേഷ് കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ അടുത്തിടെയായി ബോബി, സുരേഷുമായി സംസാരിക്കാൻ തുടങ്ങിയത് നരേഷിന് ഇഷ്ടപ്പെട്ടില്ല. ഇരുവരും തമ്മിൽ സംസാരിക്കരുതെന്ന് നരേഷ് വിലക്കിയിരുന്നെങ്കിലും സംസാരം തുടർന്നത് തർക്കത്തിന് കാരണമായി.
വ്യാഴാഴ്ച രാത്രി കണ്ടുമുട്ടിയ സുരേഷും നരേഷും ഒന്നിച്ചിരുന്ന് മദ്യപിച്ചപ്പോഴാണ് ഇതേ കാര്യത്തെച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തത്. തർക്കത്തിനിടെ നരേഷ് കൈയിൽ കരുതിയ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സുരേഷിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. അടിപിടിക്കിടെ നരേഷിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരേഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ഉറപ്പാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.