തിരുവനന്തപുരം: വെള്ളറടയിൽ നിന്ന് 90 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ആന്ധ്രയിൽ നിന്ന് വാങ്ങിയ കഞ്ചാവ് കാറിൽ കൊണ്ടുവരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അഖിൽ എ, സുദിഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ബക്കറ്റുകളിൽ ഒളിപ്പിച്ച 16.356കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെ എറണാകുളം എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയിരുന്നു. ബാടൂറിയ സ്വദേശി രാജ മണ്ഡൽ (30), സാഗർപ്പാറ സ്വദേശി രാഹുൽ (24) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11.30ഓടെ കാക്കനാട് നിന്നാണ് എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റുചെയ്തത്.
രണ്ട് ബക്കറ്റുകളിലായി എട്ട് കിലോവീതം കഞ്ചാവ് കംപ്രസ് ചെയ്ത് പശഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. ട്രെയിനിലാണ് ഇവ കേരളത്തിലെത്തിച്ചത്. ഒരുതവണ കഞ്ചാവ് എത്തിക്കുന്നതിന് ഒരാൾക്ക് 25,000 രൂപയാണ് പ്രതിഫലം. കൃത്യമായ ലൊക്കേഷൻ നിശ്ചയിച്ച് എത്തുന്ന ഇവർ അന്നുതന്നെ പശ്ചിമബംഗാളിലേക്ക് മടങ്ങുന്നതാണ് രീതി. പിടിയിലായ രണ്ട് പ്രതികളും ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. വഴിയിൽവച്ച് പിടിക്കപ്പെട്ടാൽ പണംനൽകി പുറത്തിറക്കാമെന്ന വാഗ്ദാനം നൽകിയാണ് കഞ്ചാവ് മാഫിയ ഇവരെ കേരളത്തിലേക്ക് അയക്കുന്നത്.
ആന്ധ്രയിൽ നിന്ന് എത്തിച്ച 90 കിലോ കഞ്ചാവ് പിടികൂടി; തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിൽ