വയനാട്: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന്റെ വിജയത്തിൽ വികാരാധീനയായി പ്രിയങ്ക ഗാന്ധി എംപി. ഇത് രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്നും എല്ലാ ഭരണാധികാരികൾക്കുമുള്ള പാഠമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ജനങ്ങൾ രാജ്യം തിരിച്ചുപിടിച്ചിരിക്കുന്നുവെന്നും വയനാട് എംപി കൂട്ടിച്ചേർത്തു. കള്ളാടി മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു എംപിയുടെ പ്രതികരണം.
‘അവർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എന്നാൽ ഇന്ത്യയുടെ യുവജനങ്ങൾ പിന്നോട്ടില്ലായിരുന്നു. ഒടുവിൽ സർക്കാരാണ് വഴങ്ങേണ്ടി വന്നത്. ഞങ്ങൾ വിദ്യാർത്ഥിക്കൊപ്പം നിന്നു. എന്റെ സഹോദരൻ ഈ വിഷയത്തിൽ ഏറെക്കാലമായി നിരന്തരം പോരാടുകയും ശബദ്മുയർത്തുകയും ചെയ്തിരുന്നു. ഈ പോരാട്ടത്തിൽ പങ്കാളികളായ എല്ലാവർക്കും എന്റെ സഹോദരനും കോൺഗ്രസ് പാർട്ടിക്കും എൻഎസ്‌യുഐക്കും വിദ്യാർത്ഥികൾക്കൊപ്പം ഉറച്ചുനിന്ന എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു.
ശരിയായ കാര്യത്തിനുവേണ്ടി നിലകൊണ്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ എല്ലാത്തിനുമുപരി ഇത് ഇന്ത്യയിലെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും വിജയമാണ്. ഈ വാർത്ത അറിഞ്ഞപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. സത്യം പറഞ്ഞാൽ ഞാൻ വളരെ വികാരാധീനയായി. കഴിഞ്ഞ 10-12 വർഷമായി പലപ്പോഴും ഞാൻ ചിന്തിച്ച ഒരുകാര്യമായിരുന്നു ഇത്. നമ്മുടെ യുവജനങ്ങൾ എപ്പോഴാണ് ഉണരുക എന്ന്. ഇന്ന് അതിനുള്ള ഉത്തരമാണ് രാജ്യം കണ്ടത്’- പ്രിയങ്ക വ്യക്തമാക്കി.