Home National റഫാല്‍ ഇടപാട്: പാര്‍ലമെന്റ് സ്തംഭിച്ചു

റഫാല്‍ ഇടപാട്: പാര്‍ലമെന്റ് സ്തംഭിച്ചു

7
0

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് വിഷയത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. രാജ്യസഭ ചേര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ലോക്‌സഭയും തടസപ്പെട്ടു. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെതിരെ സിപിഎം, ആര്‍ജെഡി എന്നീ പാര്‍ട്ടികളും അവകാശലംഘനത്തിന് നോട്ടിസ് നല്‍കി. റഫാല്‍ ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. അതിനിടെ, മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
റഫാല്‍ വിമാനങ്ങളുടെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ സിഎജി പരിശോധിച്ചതാണെന്നും സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയില്‍ വന്നതാണെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നതാണ് വിവാദത്തിനു കാരണം. ഇല്ലാത്ത സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാത്തതിനെതിരെ കോണ്‍ഗ്രസ് എം.പി സുനില്‍ താക്കര്‍ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി. പ്രധാനമന്ത്രിയെക്കുറിച്ച് കള്ളം പറഞ്ഞ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങളും ബഹളം വെച്ചു. 12 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോള്‍ അവകാശ ലംഘന നോട്ടീസ് പരിഗണനയിലുണ്ടെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു.
എന്നാല്‍ മേക്കെദാതു അണക്കെട്ടിനെതിരെ എ.ഐ.ഡി.എം.കെ എം.പി മാരും ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും ബഹളം വെച്ചതോടെ സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു.
അറ്റോര്‍ണി ജനറലിനെ വിളിച്ചുവരുത്താനുളള നീക്കത്തിലാണ് പിഎസി അധ്യക്ഷന്‍ കൂടിയായ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
എന്നാല്‍ റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുവീഴ്ച്ചയില്ലാതെ ഏറ്റുമുട്ടിയതോടെ പാര്‍ലമെന്റ് കലുഷിതമായി.
അതേസമയം, റഫാല്‍ ഇടപാ
ടില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഭാഷാപ്രയോഗം വ്യാഖ്യാനിച്ചതിലെ പിഴവാണ് കോടതിക്കുണ്ടായതെന്നും മുംബൈയിലെ ബിജെപി ഓഫിസില്‍ മാധ്യമങ്ങളോടു സംസാരിക്കവെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
റഫാല്‍ ജെറ്റുകളുടെ വിലയെക്കുറിച്ച് കോണ്‍ഗ്രസ് ‘അറിഞ്ഞുകൊണ്ട്’ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ‘ആദ്യ കുടുംബം’ സുപ്രീംകോടതിയുടെ ഉത്തരവ് കേള്‍ക്കാന്‍ തയാറാകാത്തതിനെ ബഹുമാനപൂര്‍വം ‘ആശ്ചര്യകരമായ നാണമില്ലായ്മ’ എന്നേ വിശേഷിപ്പിക്കാനാകൂയെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here