തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി നടൻ മാധവ് സുരേഷ്. സോഷ്യൽ മീഡിയയിലൂടെയാണ് മാധവ് സുരേഷിന്റെ പ്രതികരണം. ഈ ആർഎസ്‌എസ് ബുദ്ധിജീവിയെക്കൾ മെച്ചപ്പെട്ട സംസ്‌കാരം മൃഗങ്ങൾ കാണിക്കുമെന്നും ഇത്തരമൊരു വൈകൃത മനോഭാവത്തിനുടമയായ ഇയാളെ അഴിയെണ്ണിക്കണമെന്നും മാധവ് സുരേഷ് കുറിച്ചു.
‘ഇത്തരം വികൃതമായ മനോഭാവമുള്ള ഇയാളെ അഴിയെണ്ണിക്കണം. ഈ ആർഎസ്‌എസ് ബുദ്ധിജീവിയേക്കാൾ എത്രയോ ഉന്നതമായ സംസ്‌കാരവും വിവേകവുമാണ് മൃഗങ്ങൾ പോലും പുലർത്തുന്നത് ‘ – ടിജി മോഹൻദാസിന്റെ വിവാഗ പരാമർശം പങ്കുവച്ചുകൊണ്ടായിരുന്നു മാധവ് സുരേഷിന്റെ പോസ്റ്റ്.
ഒരു യൂട്യൂബ് ചാനലിലൂടെയാണ് ടി ജി മോഹൻദാസിന്റെ പ്രതികരണം. ‘ഈ സാഹചര്യത്തിൽ ഞാനായിരുന്നെങ്കിൽ ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്നുതവണ ആവശ്യപ്പെടും. പിന്നെ വെടിവയ്‌ക്കും. ആളുകൾ ചിതറിയോടും. കുറേപേർ മരിക്കും, കുറേപേർ മരിക്കില്ല, കുറേപേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർകൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’ – എന്നായിരുന്നു ടി ജി മോഹൻദാസിന്റെ വിവാദ പരാമർശം. ഈ പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.