നെയ്യാറ്റിൻകര പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച നെയ്യാറ്റിൻകര കൊടുങ്ങാവിള ചരിവു വിള വീട്ടിൽ റെസ്റ്റിൻദാസി [46] നെ നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ എം സുജ വിവിധ വകുപ്പുകളിൽ ആയി 37 വർഷം കഠിന തടവിനും രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴ ഒടുക്കുവാനും വിധിച്ചു. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയാണ് അതിജീവിതയെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവന്നുകൊണ്ടിരുന്നത്. ആദ്യം കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയും അത് പ്രതിയുടെ മൊബൈൽ ഫോണിൽ പകർത്തുകയും തുടർന്ന് അത് എല്ലാവരെയും കാണിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് അതിജീവിതയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പ്രതി ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി ഓട്ടോയിൽ തൃപ്പരപ്പിൽ തട്ടികൊണ്ടുപോയി അതിജീവിതയെ പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, അഡ്വക്കേറ്റ് മായാദേവി എന്നിവർ ഹാജരായി. നെയ്യാറ്റിൻകര എസ് എച്ച് ഓ ആയിരുന്ന കെ എസ് അരുൺ ആണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.