സുഗതനെ അനുകൂലിച്ച് ആഭ്യന്തര വകുപ്പിന്റെ കത്ത്; ചെന്നിത്തലയ്ക്ക് അതൃപ്തി

തിരുവനന്തപുരം∙ കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നടന്ന സംഭവവികാസങ്ങള്‍ക്കിടെ ആഭ്യന്തര വകുപ്പിന്റെ കത്ത് മേയര്‍ ആയുധമാക്കിയതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. സുഗതന് അയോഗ്യത ഒഴിവാക്കാനുള്ള മാര്‍ഗം നിര്‍ദേശിച്ച് ആഭ്യന്തര വകുപ്പ് കത്ത് നല്‍കിയ സാഹചര്യം അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്‍ നല്‍കിയ കത്തിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി കൊടുത്ത മറുപടിയാണ് വിവാദമായത്. എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയെങ്കിലും അയോഗ്യത ഒഴിവാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്.

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും, കൗണ്‍സിലര്‍ സ്ഥാനത്തിന് അയോഗ്യത വരാതിരിക്കാന്‍ ജയില്‍ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലിന് അവധി അപേക്ഷ സമര്‍പ്പിക്കാന്‍ താങ്കള്‍ക്ക് അനുവാദമുണ്ടായിരിക്കുന്നതാണെന്നു ആഭ്യന്തരവകുപ്പിന്റെ കത്തില്‍ പറയുന്നു. മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കില്‍, താങ്കളുടെ കൗണ്‍സിലര്‍ സ്ഥാനം അയോഗ്യതയില്‍ നിന്നും സുരക്ഷിതമായിരിക്കുമെന്ന വിവരം ഇതിനാല്‍ അറിയിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുനിസിപ്പാലിറ്റി നിയമത്തിലെ ഏതു വകുപ്പു പ്രകാരമാണ് അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുന്നതെന്ന് കൗണ്‍സിലില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.എസ്.ശബരീനാഥന്‍ ചോദ്യമുന്നിയച്ചപ്പോള്‍ മേയര്‍ വി.വി.രാജേഷ് പ്രതിരോധിച്ചത് ആഭ്യന്തരവകുപ്പിന്റെ മറുപടി ചൂണ്ടിക്കാട്ടിയാണ്. കോണ്‍ഗ്രസിനു വലിയ ക്ഷീണമാണ് ഇതു മൂലം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ എതിരാളികള്‍ക്കു തുണയാകുന്ന തരത്തില്‍ തന്റെ വകുപ്പില്‍നിന്നു കത്ത് നല്‍കിയതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചത്. വകുപ്പ് സെക്രട്ടറിയുമായി മന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഏതു സാഹചര്യത്തിലാണ് കത്തു നല്‍കിയതെന്നു റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ സിപിഎമ്മും സിപിഐയും കത്ത് ആയുധമാക്കുമെന്ന് ആശങ്കയാണ് കോണ്‍ഗ്രസിനുള്ളത്. പ്രതിക്ക് അനുകൂലമായി കത്ത് എങ്ങനെയുണ്ടായി എന്നതു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *