പത്തനംതിട്ട: മഴക്കെടുതിയെ നേരിടുന്നതിൽ സർക്കാർ തലത്തിൽ ഏകോപനമില്ലെന്ന രൂക്ഷവിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. റാന്നിയിലേത് സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമാണെന്നും വ്യാപാരികൾക്ക് സംഭവിച്ച നഷ്ടത്തിന് ഉത്തരവാദിത്തം ഏറ്റെടുത്ത് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരുമുന്നറിയിപ്പും ഇല്ലാതെയാണ് അണക്കെട്ട് തുറന്നതെന്നും അതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം വിമർശിച്ചു. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയത് ഡിവൈഎഫ്ഐയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനങ്ങളും യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്യാമ്പുകളിൽ പോകാത്ത വീട്ടുകാർക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനംപോലും നിലവിൽ സർക്കാർ ഒരുക്കിയിട്ടില്ലെന്നും രാജു എബ്രഹാം വിമർശിച്ചു. നിലവിൽ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ എല്ലാഭാഗത്തും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ജനങ്ങളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ ഡിവൈഎഫ്‌ഐ പരിമിതികളില്‍ നിന്ന് ഭക്ഷണ വിതരണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.