അമ്മയുടെ മൃതദേഹം മൂന്നുവർഷം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചു, പെൻഷനും ആനുകൂല്യങ്ങളും കൈപ്പറ്റി; മകന് തടവുശിക്ഷ

ലണ്ടൻ: അമ്മയുടെ മൃതദേഹം മൂന്നുവർഷത്തോളം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചശേഷം അവരുടെ പെൻഷനും സർക്കാർ ആനുകൂല്യങ്ങളും കൈക്കലാക്കിയ മകന് ബ്രിട്ടനിൽ തടവുശിക്ഷ. 60കാരനായ ക്രിസ്റ്റഫർ ഫിലിപ്പിനാണ് കോടതി രണ്ടുവർഷവും നാല് മാസവും ത

വ് ശിക്ഷ വിധിച്ചത്.

2026 ഫെബ്രുവരിയിലാണ് വെയിൽസിലെ ബ്രിഡ്‌ജൻഡ് കൗണ്ടിയിലെ പോർത്ത്‌കോളിലുള്ള വീട്ടിലെ ഫ്രീസറിൽനിന്ന് 89കാരിയായ സിൽവിയ ഫിലിപ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. 2023 മാർച്ചിൽ സിൽവിയ മരണപ്പെട്ടെങ്കിലും ഈ വിവരം അധികൃതരെ അറിയിക്കാതെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയയിരുന്നു. ഈ കാലയളവിൽ അമ്മയുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൈപറ്റിയിട്ടുണ്ടെന്നും ഇയാൾ കോടതിയിൽ സമ്മതിച്ചു.

ക്രിസ്റ്റഫറിന് രണ്ട് വയസുള്ളപ്പോഴാണ് സിൽവിയ അയാളെ ദത്തെടുത്തത്. അമ്മയെ വളരെയധികം സ്‌നേഹിച്ചിരുന്ന ഇയാൾ 2008 മുതൽ അവരുടെ പ്രധാന പരിചാരകനായിരുന്നു. അമ്മയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇയാൾ ജോലിപോലും ഉപക്ഷിച്ചിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

അമ്മ മരിച്ചതിന് രണ്ടുദിവസം കഴിഞ്ഞാണ് ഇയാൾ ഒരു ചെസ്റ്റ് ഫ്രീസർ വാങ്ങിയത്. തുടർന്ന് മൃതദേഹം അതിൽ സൂക്ഷിക്കുകയായിരുന്നു. പുള്ളിപ്പുലിയുടെ ഡിസൈനുള്ള പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. റോസാപ്പൂക്കളും ജന്മദിനാശംസകൾ അറിയിച്ചുകൊണ്ടുളള കാർഡും മൃതദേഹത്തിനൊപ്പം കണ്ടെത്തി.സിൽവിയയെ ബന്ധപ്പെടാൻ ഡോക്‌ടർമാർ പലതവണ ശ്രമിച്ചെങ്കിലും ക്രിസ്റ്റഫർ അനുവദിച്ചില്ല. പിന്നീട് പൊലീസ് വീട്ടിലെത്തിയപ്പോൾ അമ്മ ലണ്ടനിലേക്ക് താമസം മാറിയെന്നും ചികിത്സ ആവശ്യമില്ലെന്നുമായിരുന്നു മറുപടി. സംശയം തോന്നിയ പൊലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അമ്മയെ നഷ്‌ടപ്പെട്ട ദുഃഖം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ക്രിസ്റ്റഫറെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇയാളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാണ് കോടതി വിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *