മഡ്രിഡ്: കടുത്ത ഉഷ്ണതരംഗത്തെയും വരൾച്ചയെയും തുടർന്ന് സ്പെയിനിലെ സിയറ ഒയെസ്റ്റെ മേഖലയിലുണ്ടായ കാട്ടുതീ കനത്ത നാശനഷ്ടമാണുണ്ടായത്. ഈ ദുരന്തത്തിൽ വലയുന്നവർക്ക് ആശ്വാസമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ സഹായം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേഖലയുടെ പുനർനിർമ്മാണത്തിനുമായി 80,000 യൂറോയാണ് മെസ്സി സംഭാവന നൽകിയത്.
മഡ്രിഡ് റീജിയണൽ പ്രസിഡന്റ് ഇസബെൽ ഡയസ് അയൂസോ മെസ്സിയുടെ ഈ കാരുണ്യപ്രവൃത്തിയെ പ്രശംസിക്കുകയും ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. “സിയറ ഒയെസ്റ്റെ മേഖലയുടെ പുനർനിർമ്മാണത്തിനായി 80,000 യൂറോ നൽകിയ മെസ്സിക്ക് നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന് അർഹമായ സ്വീകരണം നൽകാൻ മാഡ്രിഡിലെ ജനങ്ങൾ കാത്തിരിക്കുകയാണ്.” – ഇസബെൽ ഡയസ് അയൂസോ
ദുരിതബാധിത പ്രദേശങ്ങളിൽ ഏറ്റവും ആവശ്യമായ രീതിയിൽ ഫണ്ട് വിനിയോഗിക്കാൻ മെസ്സിയുടെ പ്രതിനിധികൾ മാഡ്രിഡ് ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദുരിതത്തിൽ നിന്ന് കരകയറാൻ പാടുപെട്ട് സിയറ ഒയെസ്റ്റെ ആഴ്ചകളോളം നീണ്ടുനിന്ന കാട്ടുതീ ഏറെക്കുറെ നിയന്ത്രണവിധേയമായെങ്കിലും, മേഖല സാധാരണ നിലയിലാകാൻ ഇനിയും ഏറെ സമയമെടുക്കും. ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയും നിരവധി വീടുകളും അടിസ്ഥാന സൗകര്യങ്ങളും അഗ്നിക്കിരയായി.
പെലയോസ് ഡി ലാ പ്രെസ, സാൻ മാർട്ടിൻ ഡി വാൽഡെഗ്ലെസിയാസ് തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ ഇപ്പോഴും കർശന സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്. സാൻ ജുവാൻ റിസർവോയർ ഉൾപ്പെടുന്ന മേഖലകളിൽ അഗ്നിരക്ഷാ സേനയും പരിസ്ഥിതി വിദഗ്ധരും അടങ്ങുന്ന ഡസൻ കണക്കിന് പ്രത്യേക സംഘങ്ങൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വിനോദസഞ്ചാര കേന്ദ്രങ്ങളും, എം-957 പോലെയുള്ള പ്രധാന റോഡുകളും പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.
2026 ഫിഫ ലോകകപ്പിൽ അർജന്റീനയെ നയിച്ച ശേഷം ഇന്റർ മയാമിക്ക് വേണ്ടി കളത്തിലിറങ്ങിയതിന് പിന്നാലെയാണ് മെസ്സിയുടെ ഈ ജീവകാരുണ്യ പ്രവർത്തനം. 2007-ൽ ആരംഭിച്ച ലിയോ മെസ്സി ഫൗണ്ടേഷനിലൂടെ ലോകമെമ്പാടുമുള്ള കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കായിക വികസനത്തിനുമായി അദ്ദേഹം നിരന്തരം സഹായങ്ങൾ നൽകാറുണ്ട്. ഇതിന്റെ തുടർച്ചയായാണ് വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമ്മിക്കാൻ കഷ്ടപ്പെടുന്ന സ്പെയിനിലെ കുടുംബങ്ങൾക്കുമുള്ള ഈ വലിയ കൈത്താങ്ങ്.