തൃശൂർ: ചെറുതുരുത്തിയിൽ സ്‌ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മലപ്പുറം വേങ്ങര സ്വദേശിയായ നൃത്താദ്ധ്യാപിക ധനലക്ഷ്മിയാണ് (56) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി വിഗീഷ് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്നുച്ചയോടെയാണ് തൃശൂർ ചെറുതുരുത്തിയിലെ ‘ഹന്ന റെസിഡൻസി’ ഹോട്ടലിൽ ധനലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കീഴടങ്ങിയത്. വിഗീഷും ധനലക്ഷ്മിയും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. ധനലക്ഷ്മി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ധനലക്ഷ്മി സംസ്ഥാനത്തിന് പുറത്തുപോയി നൃത്തം പഠിപ്പിച്ചിരുന്നതിനാൽ കാണാതായിട്ടും വീട്ടുകാർ അന്വേഷിച്ചിരുന്നില്ല.
മദ്യലഹരിയിൽ വിഗീഷ് ധനലക്ഷ്മിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിയ വീഗിഷ് സഹോദരിയോട് വിവരം പറഞ്ഞു. ഇവരാണ് പൊലീസിൽ കീഴടങ്ങാൻ വിഗീഷിനോട് പറഞ്ഞത്. തേഞ്ഞിപ്പാലം പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് ചെറുതുരുത്തി പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.