ഹോർമുസ് അടഞ്ഞുതന്നെ; അമേരിക്കയ്‌ക്ക് മുന്നിൽ നിബന്ധനകളുടെ പട്ടികയുമായി ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ പരോഗമിക്കുന്നതായി സൂചന. എന്നാൽ, അമേരിക്ക തങ്ങളുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇറാനെതിരെ സൈനിക ഭീഷണി ഉണ്ടാകരുതെന്ന് സുരക്ഷാ സമിതി സെക്രട്ടറിയും ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കമാൻഡറുമായ മുഹമ്മദ് ബാഗർ സോൽഘദാർ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

അമേരിക്ക യുദ്ധം അവസാനിപ്പിക്കണം, മേഖലയിൽനിന്ന് സൈനിക സാന്നിദ്ധ്യം പിൻവലിക്കണം, ഇറാൻ തുറമുഖങ്ങൾക്കുമേൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധത്തിലുണ്ടായ നാശനഷ്‌ടങ്ങൾക്ക് പൂർണമായും നഷ്‌ടപരിഹാരം നൽകണം, ഉപരോധങ്ങൾ നീക്കണം, വിദേശരാജ്യങ്ങളിലെ മരവിപ്പിച്ച ആസ്‌തികൾ വിട്ടുനൽകണം തുടങ്ങിയ ആവശ്യങ്ങളും പ്രസ്‌താവനയിൽ പറയുന്നുണ്ട്.

അതേസമയം, കപ്പൽ ഗതാഗതത്തിന് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധത്തിൽനിന്ന് പുറത്തുകടക്കാനുള്ള വഴി കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് അമേരിക്കൻ സൈനിക നേതൃത്വത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ജോയിന്റ് ചീഫ്‌സ് ഒഫ് സ്റ്റാഫ് ചെയർമാൻ നിലവിലെ സാഹചര്യത്തിൽ യുദ്ധം കൂടുതൽ രൂക്ഷമാക്കുന്നതരത്തിലുള്ള സൈനിക നടപടികൾ സ്വീകരിക്കുന്നത് തങ്ങൾക്ക് തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *