അർജുന് വേണ്ടി ക്രൗഡ് ഫണ്ടിംഗ്; സഹോദരൻ അജയ് ആയങ്കിയും അറസ്റ്റിൽ

കോഴിക്കോട്: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയും (24) അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിംഗ് നടത്തിയതിനാണ് അജയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അർജുന് വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിംഗിനായി സോഷ്യൽ മീഡിയയിൽ ക്യുആർ കോഡ് തയ്യാറാക്കി നൽകിയത് അജയ് ആണെന്നാണ് വിവരം. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിന് മുന്നിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, കണ്ണൂരിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അർജുൻ ആയങ്കിയെ പൊലീസ് സംഘം പിടികൂടിയത്. നിയമസഹായം തേടുന്നതിനായി സുഹൃത്തുക്കളായ അഭിഭാഷക ദമ്പതികളെ കാണാനാണ് അർജുൻ ആയങ്കി കണ്ണൂരിലെത്തിയത്.

ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത്‌ പൊലീസ്‌ എത്തുമെന്ന്‌ ഉറപ്പായതോടെ ഓട്ടോയിൽ പയ്യന്നൂരിലേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽനിന്ന് സുഹൃത്തിനെ വിളിച്ച് കാറുമായി വരാൻ ആവശ്യപ്പെട്ടു. ഈ കാറിലാണ് അർജുൻ ആയങ്കി കണ്ണൂരിൽ സുഹൃത്തായ അഭിഭാഷകയെ കാണാനെത്തിയത്.

സംശയം തോന്നിയ ഓട്ടോഡ്രൈവർ വിവരം കണ്ണൂർ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് അർജുനെ വളഞ്ഞത്.

ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഭിഭാഷകയുടെ വീട്ടിൽനിന്ന് അർജുനെ അറസ്റ്റ് ചെയ്‌തത്. സംഭവസമയം അർജുൻ ആയങ്കി മാത്രമാണ് അപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്നത്. പൊലീസിനെ കണ്ട് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *