മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവം ; വന്‍ വിവാദമാകുന്നു

തിരുവനന്തപുരം: മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി വ്യക്തമാക്കുമ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പക്ഷാഘാത ത്തിന് ചികിത്സയ്ക്ക് എത്തിയ കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവേ കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്നാണ് സുകുമാര പിള്ള മരിച്ചതെന്ന് കുടുംബത്തിന്റെ ആരോപണം.
കുടുംബം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി നല്‍കിയിട്ടുണ്ട്. കൃത്യമായ ചികിത്സ ലഭിക്കാത്തതുമൂലം രോഗിയുടെ ജീവന്‍ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്. ഈ മാസം 26 ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ച സുകുമാരപിള്ള ചികിത്സയില്‍ കഴിയവെ 29-ാം തീയതി കട്ടിലില്‍ നിന്നും താഴെ വീണു. തുടര്‍ന്ന് തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. കട്ടിലില്‍ നിന്ന് വീണ് തല മുറിഞ്ഞപ്പോള്‍ സ്റ്റിച്ചിട്ടത് അതേ ബെഡില്‍ വെച്ചാണെന്നും ആരോപണമുണ്ട്. അവശ നിലയിലായിട്ടും ഐസിയുവിലേക്ക് മാറ്റാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നും വീഴ്ചയ്ക്ക് ശേഷം സുകുമാരപിള്ള പിന്നീട് സംസാരിക്കാതെയായെന്നും കുടുംബം പറയുന്നു.
അതേസമയം ചികിത്സാപിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. രോഗിക്ക് ഒപ്പം രണ്ട് ബന്ധുക്കള്‍ ഉണ്ടായിരുന്നു. ഇവര്‍ കൂടെയില്ലാത്ത സമയത്താണ് രോഗി വീണത്. വീണ ഉടന്‍ തന്നെ രോഗിക്ക് ചികിത്സ നല്‍കിയിരുന്നതായും രോഗിയെ ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഹാന്‍ഡ് റെയില്‍ ഉള്ള കട്ടില്‍ നല്‍കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് നല്‍കാതെ ഇരുന്നതെന്നുമാണ് പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *