ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് ലഹരിവിൽപന; മമ്പാട്‌ കോളേജ്‌ അദ്ധ്യാപകനുൾപ്പെടെ നാല് പേർ അറസ്റ്റിൽ

മലപ്പുറം: എംഡിഎംഎ കേസിൽ കോളേജിലെ ഗസ്റ്റ് അദ്ധ്യാപകനുൾപ്പെടെ നാല് പേർ അറസ്റ്റിൽ. മലപ്പുറം മമ്പാട് എംഇഎസ് കോളേജ് അദ്ധ്യാപകൻ സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂരിലെ ബ്യൂട്ടിപാർലർ ഉടമ സുബ്രഹ്മണ്യൻ (38), വിവേക് (36), ഇടവണ്ണ സ്വദേശിനി റീന എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം എസ്ഐ കെഎം അർഷിദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്. സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കച്ചവടം. ഇവിടെ പൊലീസ് സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു. സുബ്രഹ്മണ്യന്റെ പക്കൽനിന്ന് 0.4 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുഹൈലിലേക്കെത്തിയത്.
മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽനിന്നുള്ള മൊത്ത കച്ചവടക്കാരിൽനിന്നാണ് സംഘം ലഹരിമരുന്ന് വാങ്ങിയിരുന്നത്. അദ്ധ്യാപകനായ സുഹൈൽ, ഇവ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കുമുൾപ്പെടെ വിറ്റിരുന്നതായി തെളിഞ്ഞു.
സുഹൈലിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തിട്ടില്ലെങ്കിലും താൻ സ്ഥിരമായി എംഡിഎം ഉപയോഗിക്കാറുണ്ടെന്നും വിൽക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളുടെ വാട്‌സ്‌ആപ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചു. ലഹരിസംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടുന്നതിനായി വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *