പുണെ ∙ വ്യവസായി കേതൻ വിശാൽ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബം നടത്തുന്ന സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടിസ് നൽകി. പുണെയിൽ പ്രവർത്തിക്കുന്ന എംഎസ് ബിജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനാണു നോട്ടിസ് ലഭിച്ചത്. ലേബലിങ് ക്രമക്കേട്, മായം കലർത്തൽ തുടങ്ങിയവ ആരോപിച്ചാണു നടപടി.
8 ലക്ഷത്തിലേറെ രൂപ വിലവരുന്ന മഞ്ഞൾപ്പൊടി, എള്ള്, സോയാബീൻ തുടങ്ങിയവ ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കൊലപാതകക്കേസിലെ അന്വേഷണവുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച് സിയ ഗോയലിന്റെ പിതാവ് പ്രവീൺ ഗോയൽ രംഗത്തെത്തി. മകൾ കുറ്റക്കാരിയാണെന്നു തെളിഞ്ഞാൽ വധശിക്ഷ നൽകണമെന്നും അദ്ദേഹം ആവർത്തിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തവയെല്ലാം പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണെന്നും പ്രവീൺ പറഞ്ഞു.