തിരുവനന്തപുരം: പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനോട് (DHS) ആവശ്യപ്പെട്ടതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി തടസ്സമുണ്ടായാലും ആശുപത്രികളിലെ ചികിത്സ ഒരു കാരണവശാലും മുടങ്ങാൻ പാടില്ലെന്നും. ജനറേറ്റർ ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ മുൻകൂട്ടി ഒരുക്കേണ്ടത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെളിച്ചമില്ലാതെ ടോർച്ച് വെട്ടത്തിൽ ചികിത്സ നൽകിയ വിഷയത്തിലാണ് നടപടി. രോഗിയുടെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലയ്ക്കുകയായിരുന്നു. എന്നാൽ, ഇതിന് ബദലായി പ്രവർത്തിക്കേണ്ട ആശുപത്രിയിലെ ജനറേറ്ററും തരാറിലായതോടെയാണ് ജീവനക്കാർക്ക് മൊബൈൽ ഫോൺ ടോർച്ച് ഉപയോഗിക്കേണ്ടി വന്നത്.അതേസമയം, വൈദ്യുത തടസ്സം രണ്ട് മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെന്നും ആ സമയത്താണ് ടോർച്ച് വെട്ടത്തിൽ ഡ്രസ്സിംഗ് തുടരേണ്ടി വന്നതെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.