ഗുവാഹത്തി: പരീക്ഷാ ക്രമക്കേടുകളിലും കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കടുത്ത പരാജയങ്ങളിലും മനംമടുത്ത് പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി സമരരംഗത്തിറങ്ങിയ അസം മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷയെ ഗുണദോഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മകളുടെ പേരിൽ തന്റെ മന്ത്രിസഭയിലെ പ്രമുഖനായ കേശബ് മഹന്തയെ ആരും ട്രോളരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പും നൽകി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിൽ അസം റവന്യൂ മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷ പങ്കെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയും ആവേശവുമായിരുന്നു. എന്നാൽ ഈ വിഷയം ഇനിയാരും പറയുകയോ ട്രോളുകയോ ചെയ്യരുതെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി.
അസം ഗണ പരിഷത്ത് നേതാവും സംസ്ഥാന റവന്യൂ മന്ത്രിയുമായ കേശബ് മഹന്തയുടെ മകൾ ദിബിഷ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്. തീവ്ര വര്‍ഗ്ഗീയ നിലപാടുകളിലൂടെ മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനായി മാറിയ ഹിമന്തയെ ഇത് പ്രതിരോധത്തിലാക്കി. സമര സമയത്ത് പതിവ് ന്യായീകരണങ്ങളും വിഭാഗീയത കത്തിക്കുന്ന ഡയലോഗുകളും ഇല്ലാതെ നിശ്ശബ്ദനായിരുന്നു.