കള്ളന്മാർക്കെന്ത് സെമിത്തേരി; കടത്തിക്കൊണ്ടുപോകുന്നത് കല്ലറയിലെ ഗ്രാനൈറ്റ് സ്ലാബുകൾ

പത്തനംതിട്ട: സെമിത്തേരിയിൽ വീണ്ടും മാേഷണം. പത്തനംതിട്ട മല്ലപ്പള്ളിയിലെ മാർത്തോമാപള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുമുകളിലെ ഗ്രാനൈറ്റ് സ്ലാബാണ് ഇന്നലെ മോഷണംപോയത്. തൈക്കൂട്ടത്തിൽ ടിഎം താേമസ് എന്നയാളുടെ കല്ലറയിലെ ഗ്രാനൈറ്റ് സ്ലാബാണ് കാണാതായത്.

കഴിഞ്ഞദിവസം മല്ലപ്പള്ളി മങ്കുഴിപ്പടി മാർത്തോമാപള്ളി സെമിത്തേരിയിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. ടി എസ് വർഗീസ്, ഏലിയാമ്മാ വർഗീസ് എന്നിവരെ അടക്കം ചെയ്തിരിക്കുന്ന താണിക്കൽ കുടുംബ കല്ലറയിലെ സ്ലാബാണ് മോഷണം പോയത്. ഇതിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് വീണ്ടും മോഷണം നടന്നത്.

മാർത്തോമാ പള്ളിയിൽ നിന്ന് ആറടി നീളവും മൂന്നടി വീതിയുമുള്ള ഗ്രാനൈറ്റ് സ്ലാബാണ് മോഷണം പോയത്. ആരാധനയ്ക്കായി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുകേസുകളിലെയും പ്രതികളെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

സിസിടിവികൾ ഇല്ലാത്ത സെമിത്തേരികളിൽ മാത്രമാണ് മോഷണം നടക്കുന്നതെന്നാണ് സംശയം. ഒരാൾക്ക് ഒറ്റയ്ക്ക് മോഷണം നടത്താനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ഭാരമേറിയ ഗ്രാനൈറ്റ് സ്ലാബുകൾ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാൻ കഴിയില്ലെന്നും നിരവധിപേർ സംഘത്തിൽ ഉണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. സ്ലാബുകൾ കൊണ്ടുപോയ വാഹനങ്ങൾ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന കർശന നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *