കോട്ടയം∙ ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. കോട്ടയം പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പയ്യാനിതോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
ഇവിടെ പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴമൂലം പ്രദേശത്ത് ഒന്നിലധികം സ്ഥലങ്ങളിൽ ഉരുൾപ്പൊട്ടിയതായാണ് വിവരം. മീനച്ചിലാർ കരകവിഞ്ഞൊഴുകി. ഈരാറ്റുപേട്ട ടൗണിൽ കടകളിൽ വെള്ളം കയറി. വലിയ നാശനഷ്ടമാണ് ഈരാറ്റുപേട്ട ടൗണിൽ വ്യാപാരികൾക്ക് ഉണ്ടായത്. പാലാ ടൗണിൽ വെള്ളം കയറി തുടങ്ങി. പ്രദേശത്ത് മഴയ്ക്ക് അൽപം ശമനം വന്നിട്ടുണ്ട്. കിഴക്കൻ മേഖലയിൽനിന്ന് വെള്ളം കാര്യമായി ഇറങ്ങിയിട്ടുണ്ട്.
ഈരാറ്റുപേട്ട ടൗണിൽ 2018ലെ പ്രളയത്തിൽ പോലും ഇങ്ങനെ വെള്ളം കയറിയിട്ടില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിൽ പല വ്യാപാര സ്ഥാപനങ്ങളിലും വലിയ നാശനഷ്ടമുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് കടയുടമകൾ പറയുന്നത്. കിഴക്കൻ മേഖലയിലെ വെള്ളം ഇറങ്ങുന്നതോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയരും എന്നതാണ് കോട്ടയത്തിന്റെ സ്ഥിതി. അതിനാൽ പടിഞ്ഞാറൻ മേഖലയിൽ പാലാ തൊട്ട് താഴോട്ട് വെള്ളം ഉയരും എന്ന ഭീഷണിയിലാണ്.
മീനച്ചിലാറിനൊപ്പം മണിമലയാറ്റിലും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. മണിമലയാറിന്റെ തീരത്ത് മുണ്ടക്കയം കോസ് വേയിൽ രാവിലെ വെള്ളം കയറിയെങ്കിലും പിന്നീട് ഇറങ്ങി. മണിമല ടൗണിലും വെള്ളം കയറിയിട്ടുണ്ട്. വലിയ നാശനഷ്ടമാണ് ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഈ ഭാഗത്ത് മറ്റ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.