മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശിയെ പുതിയ ഉത്തരവാദിത്തം ഏല്പിച്ചതിൽ വിമർശനവുമായി മുൻ ക്രിക്കറ്റ് താരം. വരാനിരിക്കുന്ന ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ തിരഞ്ഞെടുത്തതിനെയാണ് ആഭ്യന്തര ക്രിക്കറ്റിലെ മുൻ താരം പ്രിയങ്ക് പാഞ്ചൽ ചോദ്യം ചെയ്തത്. ഇഷാൻ കിഷനെ ക്യാപ്റ്റനാക്കിയാണ് ഈസ്റ്റ് സോൺ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 15കാരനായ വൈഭവിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയത് അപ്രതീക്ഷിത തീരുമാനമായിരുന്നു.
യുവതാരത്തെ ഭാവിയിലെ നേതൃനിരയിലേക്ക് വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് വൈസ് ക്യാപ്റ്റൻ പദവി നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയാണ് പാഞ്ചൽ പ്രകടിപ്പിക്കുന്നത്. റെഡ് ബോൾ ക്രിക്കറ്റിന്റെ രീതികളും സാഹചര്യങ്ങളും ആദ്യം കൃത്യമായി മനസിലാക്കാൻ താരത്തിന് സമയം നൽകണമെന്നും അതിനുശേഷം മാത്രമേ നേതൃ പദവികൾ നൽകാവൂ എന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തതിലൂടെ താരത്തിന് അനാവശ്യ മാനസിക സമ്മർദ്ദം ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി. സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് വൈഭവിനെ തേടി വൈസ് ക്യാപ്റ്റ്ൻ സ്ഥാനമെത്തിയത്.