അർജുൻ ആയങ്കി കേരളം വിട്ടു? സുപ്രീംകോടതിയിൽ ജാമ്യത്തിന് ശ്രമിക്കുന്നതായി സംശയം

തൃശൂർ: തെരച്ചിൽ വ്യാപകമാക്കിയിട്ടും അർജുൻ ആയങ്കിയെ കണ്ടെത്താനാകാതെ പൊലീസ്. അർജുന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പാലിയേക്കര ടോൾ പ്ലാസ കടന്ന ഇയാൾ പാലക്കാട് വഴി കേരളം വിട്ടോ എന്ന സംശയവും പൊലീസിനുണ്ട്. ഇപ്പോഴും പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് അർജുൻ ആയങ്കി സോഷ്യൽ മീഡിയ പോസ്റ്റുകളിടുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാത്തതിനാൽ ഇയാൾ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

 

 

മൊബൈൽ സിമ്മിന് പകരം വൈഫൈ ഉപയോഗിച്ചാണ് അർജുൻ ആയങ്കി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതെന്നാണ് സൈബർ വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ, ഇയാളുടെ ലൊക്കേഷൻ കൃത്യമായി കണ്ടെത്താനാകുന്നില്ല. സംസ്ഥാനത്തുടനീളം ഗുണ്ടാ ബന്ധമുള്ളതിനാൽ പ്രതിക്ക് മറ്റാരിൽ നിന്നെങ്കിലും സഹായം ലഭിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെ രാത്രിയും സോഷ്യൽ മീഡിയയിൽ വെല്ലുവിളിയുമായി അർജുൻ പോസ്റ്റിട്ടിരുന്നു. തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ പിന്തുണയ്‌ക്കുന്ന ധാരാളം കമന്റുകളും എത്തിയിട്ടുണ്ടായിരുന്നു.

ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ, പറ്റുമെങ്കിൽ പിടിക്കൂ എന്നും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വച്ചിട്ടുണ്ടെന്നും അർജുൻ ആയങ്കി പോസ്റ്റിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *