വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ വിന്യസിച്ച യു.എസ്എസ് എബ്രഹാം ലിങ്കണിന് പകരമായി മറ്റൊരു യു.എസ് വിമാനവാഹിനിക്കപ്പൽ മേഖലയിലേക്ക് എത്തുന്നു. യുദ്ധക്കപ്പലായ യു.എസ്.എസ് ജോർജ് വാഷിങ്ടൺ കഴിഞ്ഞ ആഴ്ച വിയറ്റ്നാമിലെ തുറമുഖത്ത് നിന്ന് പുറപ്പെട്ടതായും വ്യാഴാഴ്ച മലാക്ക കടലിടുക്ക് കടന്ന് പശ്ചിമേഷ്യയിലേക്ക് നീങ്ങുകയാണെന്നും കപ്പൽ നിരീക്ഷണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം പുതിയ നീക്കത്തെക്കുറിച്ച് പെന്റഗൺ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
അറേബ്യൻ കടലിൽ ഇറാനിയൻ കപ്പലുകൾ പ്രവേശിക്കുന്നത് തടയുന്ന നാവിക ഉപരോധം നടപ്പാക്കുന്നതുൾപ്പെടെ വിവിധ ദൗത്യങ്ങൾക്കായാണ് യു.എസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകൾ മിഡിൽ ഈസ്റ്റിൽ തുടരുന്നത്. വാൾ സ്ട്രീറ്റ് ജേണൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജോർജ് വാഷിങ്ടൺ എബ്രഹാം ലിങ്കണിന് പകരമായി പ്രവർത്തിക്കും. ദീർഘകാലമായി യുദ്ധ രംഗത്ത് തുടരുന്നതിനാൽ കടുത്ത മാനസികസമ്മർദം അനുഭവിക്കുന്ന നാവികർ കടലിൽ ചാടുന്നതായി അടക്കം റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് കപ്പൽ മാറ്റാനുള്ള നീക്കം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എബ്രഹാം ലിങ്കണിലെ യഥാർഥ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ സുതാര്യത വേണമെന്ന് നിരവധി യു.എസ് പ്രമുഖർ ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലിലെ സ്ഥിതിഗതികൾ നേരിട്ട് പരിശോധിക്കാൻ ഇരുപാർട്ടികളിൽ നിന്നുമുള്ള കോൺഗ്രസ് അംഗങ്ങളെ അനുവദിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബർ അവസാനത്തിലാണ് എബ്രഹാം ലിങ്കൺ ദൗത്യത്തിനായി വിന്യസിച്ചത്. 240 ദിവസത്തിലധികം തുടർച്ചയായി കടലിൽ കഴിയുന്ന റെക്കോർഡും കപ്പൽ സ്വന്തമാക്കിയിട്ടുണ്ട്. ജനുവരിയിൽ കപ്പലിനെ യു.എസ് മിഡിലീസ്റ്റ് മേഖലയിലേക്ക് തിരിച്ചുവിട്ടു. മേയ് മാസത്തോടെ മടങ്ങാനായിരുന്നു നേരത്തെയുള്ള പദ്ധതി. എന്നാൽ മടക്കയാത്ര തീയതി സംബന്ധിച്ച് നാവികസേന ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.
അതിനിടെ, കപ്പലിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ‘പൂർണമായും തെറ്റായി ചിത്രീകരിച്ചതാണെ’ന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത് വ്യാഴാഴ്ച പ്രതികരിച്ചു. എല്ലാ കപ്പലുകൾക്കും ജീവനക്കാർക്കും ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും ചില വിന്യാസങ്ങൾ മറ്റുള്ളവയേക്കാൾ ദൈർഘ്യമേറിയതായിരിക്കുമെന്നും ഹെഗ്സത്ത് പറഞ്ഞു. കടലിലെ കഠിനമായ സാഹചര്യങ്ങളിലും ദൗത്യം നിർവഹിക്കുന്ന നാവികരുടെ സേവനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.