കോട്ടയം: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പെരുമ്പാവൂർ സ്വദേശിയായ ആര്യ സോമൻ (31) ആണ് മരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂർ ഡിവൈഎസ്‌പിക്ക് കുടുംബം ഇന്ന് പരാതി നൽകും.
ഓഗസ്റ്റ് 18ാം തീയതിയാണ് ആര്യയെ കോട്ടയം നാട്ടകത്തുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് യുവതിയുടെ സംസ്‌കാരം നടന്നത്. തുടർന്നാണ് യുവതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയത്. പെൺകുട്ടിയുടെ മുഖത്ത് അടിയേറ്റതിന്റെ പാടുള്ളതായി കുടുംബം പറയുന്നു. മാത്രമല്ല ഭർതൃമാതാവും അവരും അമ്മയും മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തതിലും ഇവർ സംശയം ഉന്നയിക്കുന്നു.
ദീപക് ബാബു ആണ് ആര്യയുടെ ഭർത്താവ്. ആറുവർഷം മുൻപായിരുന്നു വിവാഹം. ദീപക്കിന്റെ അമ്മയും അമ്മൂമ്മയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ പീഡിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. തുടർന്ന് ആര്യയും ദീപക്കും വാടകവീട്ടിലേയ്ക്ക് താമസം മാറി. അടുത്തിടെ മഴ പെയ്ത് വീട്ടിൽ വെള്ളം കയറിയതിനാൽ ദീപക്കും ആര്യയും ആറ് വയസുള്ള മകളും ദീപക്കിന്റെ വീട്ടിലേയ്ക്ക് മടങ്ങിയെത്തി.
കഴിഞ്ഞദിവസം ഓണക്കോടി എടുക്കുന്നതുമായി ബന്ധപ്പെട്ട ആര്യയും ദീപക്കിന്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ദീപക്കിന്റെ അമിതമായ മദ്യപാനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. നട്ടാശേരി മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ദീപക്.