തിരുവനന്തപുരം: ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി രണ്ടു മാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്. ഇതിനായി ആരോഗ്യ-കുടുംബക്ഷേമം, സാമൂഹിക നീതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംയുക്ത സമിതിക്ക് രൂപം നൽകി ചർച്ചകളും അഭിപ്രായങ്ങളും സ്വരൂപിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതി ഗൗരവകരവും അടിയന്തര പ്രാധാന്യം അർഹിക്കുന്നതുമാണെന്നും ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾ പ്രയാസങ്ങൾ അനുഭവിക്കുന്നു എന്നത് വ്യക്തമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സാമൂഹികനീതിവകുപ്പ് ആരോഗ്യവകുപ്പിന് നിർദേശങ്ങൾ നൽകി. നിർദ്ദിഷ്ട വരുമാന പരിധിയിലുള്ള ഭിന്നശേഷിക്കാർക്ക് വീടിന് സമീപം തന്നെ സൗജന്യ ചികിത്സ ഉറപ്പാക്കണം, ആശുപത്രികളിൽ തടസങ്ങളില്ലാതെ പ്രവേശിക്കാൻ ഇവർക്ക് കഴിയണം. ഭിന്നശേഷിക്കാർക്ക് ചികിത്സയിൽ മുൻഗണന നൽകണം, ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് ആശുപത്രി പ്രവേശനം വേണ്ടിവരുമ്പോൾ പ്രത്യേക വാർഡുകൾ റിസർവ് ചെയ്യണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾക്കുവേണ്ടി മാർഗനിർദ്ദേശം