സൗദി അറേബ്യയിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി യുഎസ് എംബസി. യമൻ അതിർത്തി പ്രദേശങ്ങളിലേക്ക് പോകരുതെന്നാണ് നിർദേശം. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചോ മുന്നറിയിപ്പ് എത്രകാലത്തേക്ക് തുടരുമെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. അതിർത്തി മേഖലയിലുള്ള അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കുകയും നിർദേശങ്ങൾ അനുസരിച്ച് പ്രദേശത്തുനിന്ന് അകന്നുനിൽക്കുകയും വേണമെന്ന് എംബസി അറിയിച്ചു.
അതേസമയം, സൗദി അറേബ്യയിലെ മക്കയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സംഭവത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും സൗദി അറേബ്യയുടെ പരമാധികാര പ്രദേശത്തുണ്ടാകുന്ന ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. മക്ക ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് പ്രത്യേക പ്രാധാന്യമുള്ള നഗരമാണെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യമൻ അതിർത്തിയിലേക്ക് പോകരുത്; സൗദിയിലെ അമേരിക്കക്കാർക്ക് ജാഗ്രതാ നിർദേശം