മെസിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചശേഷമായിരിക്കും ചോദ്യം ചെയ്യുക. എസ്ഐടി പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. മൊബൈൽഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങൾ. പ്രാഥമിക അന്വേഷണത്തെ തുടർന്ന് എസ്.ഐ.ടി അംഗമായ പി വിക്രമന്റെ പരാതിയിലാണ് കേസ്.
എഡിജി പി പി വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടിയിലെ ഓഫീസർകൂടിയായ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ബിനോയ് ചന്ദ്രന്റെ സംഘമാണ് റെയ്ഡ് നടത്തിയത്. ഇന്നലെ രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അവസാനിച്ചത്.
ആന്റോയും മറ്റും 2024 ഡിസംബർ മുതൽ ഗൂഢാലോചന നടത്തി. വ്യാജവും നിയമവിരുദ്ധവുമായ വ്യവസ്ഥകൾ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിക്കുകയും അന്യായലാഭം ഉണ്ടാക്കുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *