നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട്ട് മലേറിയയും; ലക്ഷണങ്ങള്‍ തിരിച്ചറിയാം

കോഴിക്കോട്: നിപ, ഷിഗെല്ല ബാധകള്‍ക്കിടെ കോഴിക്കോട്ട് മലേറിയ സ്ഥിരീകരിച്ചു. തിക്കോടിയില്‍നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് രോഗബാധിതന്‍. രോഗത്തിന്റെ ഉറവിടെ മധ്യപ്രദേശ് ആണെന്ന നിഗമനത്തിലാണ് നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍.
ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് ഇയാള്‍ ജോലി അന്വേഷിച്ച് തിക്കോടിയിലെത്തിയത്. രോഗപ്രതിരോധം ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കരുതല്‍വേണം മലേറിയക്കെതിരെ
കൊതുകിലൂടെ മനുഷ്യശരീരത്തിലേക്കെത്തുന്ന പരാദം വഴിയാണ് മലേറിയ ഉണ്ടാകുന്നത്. കടുത്ത പനി, വിറയല്‍ ക്ഷീണം, മറ്റ് അസ്വസ്ഥതകള്‍ എന്നിവയാണ് മലേറിയയുടെ സാധാരണ ലക്ഷണങ്ങള്‍. ഇതുകൂടാതെ, ചിലര്‍ക്ക് തലവേദന, ഛര്‍ദി, പേശിവേദന, നെഞ്ചുവേദന, തളര്‍ച്ച, ചുമ, തുടര്‍ച്ചയായി വിയര്‍ക്കല്‍ എന്നിവയും അനുഭവപ്പെടാറുണ്ട്. മലേറിയ ഉണ്ടാകാനുള്ള കാരണങ്ങളും അതിനെതടയാനുള്ള മാര്‍ഗങ്ങളും നാം മനസ്സിലാക്കേണ്ടതുണ്ട്.
കൊതുകാണ് വില്ലന്‍!
കൊതുകുകളിലൂടെ പകരുന്ന അസുഖമാണ് മലേറിയ. രോഗബാധിതനായ ഒരു വ്യക്തിയെ കടിക്കുന്ന കൊതുകിന്റെ ശരീരത്തിലും പരാദം പ്രവേശിക്കുന്നു. പിന്നീട് ഇതേ കൊതുക് ആരോഗ്യവാനായ ഒരു വ്യക്തിയെ കടിക്കുമ്പോള്‍ ഈ പരാദം അയാളിലേക്കും പകരുന്നു. ഈ പരാദങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, കരളിലേക്ക് എത്തുകയും ഏകദേശം ഒരു വര്‍ഷം വരെ പ്രവര്‍ത്തനരഹിതമായി അവിടെ തുടരുകയും ചെയ്യാം. ഇവ വലുതായിക്കഴിയുമ്പോള്‍ ശരീരത്തിലെ റെഡ് ബ്ലഡ് സെല്ലുകളെ ബാധിക്കുകയും പതിയെ മലേറിയയുടെ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ തുടങ്ങുകയും ചെയ്യും.
ഈ പരാദങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നതുവരെയുള്ള കാലയളവില്‍ ഏതെങ്കിലും കൊതുകുകള്‍ ആ വ്യക്തിയെ കടിച്ചാല്‍ വീണ്ടും ആ പരാദങ്ങള്‍ മറ്റ് മനുഷ്യരിലേക്കും പകര്‍ന്നുനല്‍കപ്പെടാന്‍ സാധ്യതയുണ്ട്. അമ്മയില്‍നിന്നും രക്തത്തിലൂടെ ഗര്‍ഭസ്ഥശിശുവിലേക്കും മലേറിയ പകരാം. കുത്തിവെയ്ക്കാന്‍ ഉപയോഗിക്കുന്ന സൂചികള്‍ മാറ്റി ഉപയോഗിക്കുന്നതു വഴിയും ഇത് സംഭവിക്കാം.
എന്തൊക്കെ കരുതലുകള്‍ സ്വീകരിക്കണം?
കൊതുകുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നതാണ് മലേറിയ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ട്രോപ്പിക്കല്‍, സബ് ട്രോപ്പിക്കല്‍ മേഖലകളിലാണ് ഇത് കൂടുതല്‍. ശരീരം മുഴുവന്‍ പൊതിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാതിലും ജനലുമെല്ലാം നെറ്റ് അടിച്ച് സുരക്ഷിതമാക്കാനും ശരീരത്ത് ഇന്‍സെക്ട് റെപ്പല്ലന്റുകള്‍ പുരട്ടാനും ശ്രദ്ധിക്കണം. കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, ഗര്‍ഭസ്ഥസിശുക്കള്‍, മലേറിയബാധിത പ്രദേശത്തുനിന്നല്ലാതെ വരുന്ന സഞ്ചാരികള്‍ തുടങ്ങിയവര്‍ക്കെല്ലാം രോഗം വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍, കൊതുകുകള്‍ ഉള്ളിടത്ത് പുറത്തിറങ്ങുമ്പോള്‍ മേല്‍പ്പറഞ്ഞ കരുതലുകളെല്ലാം സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *