കൊച്ചി: തൃപ്പൂണിത്തുറ വനിതാ സെല്ലിൽവച്ച് മാനസിക പീഡനവും ഭീഷണിയും നേരിട്ടെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും ഭർത്താവ് ജയേഷിനും വനിതാ സെൽ സബ് ഇൻസ്‌പെക്‌ടർ രേഷ്‌മയ്ക്കുമെതിരെ ഹിൽ പാലസ് പൊലീസ് കേസെടുത്തിരിക്കുകയാണ്. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇപ്പോഴിതാ എഫ് ഐ ആറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിൽ അൻസിബ ലക്ഷ്മിപ്രിയയുടെ ഫോണിലേയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ചിരുന്നു. ഇത് ജയേഷ് കണ്ടതോടെ കുടുംബ പ്രശ്നങ്ങൾ ഉടലെടുത്തു. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയ വനിതാ സെല്ലിൽ നൽകിയ പരാതി പരിഹരിക്കാനെന്നുപറഞ്ഞാണ് അൻസിബയെ വനിതാ സെല്ലിലേയ്ക്ക് വിളിപ്പിച്ചത്.
സ്റ്റേഷനിലെത്തിയ അൻസിബയെ അരമണിക്കൂറോളം കാത്തുനിർത്തിയതിനുശേഷമാണ് ക്യാബിനിലേയ്ക്ക് വിളിപ്പിച്ചത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടയിൽ നടിക്കെതിരെ ക്രിമിനൽ കേസെടുത്ത് ജയിലിലടയ്ക്കുമെന്ന് സബ് ഇൻസ്‌പെക്‌ടർ ഭീഷണിപ്പെടുത്തി. തുടർന്ന് സ്ഥലത്തെത്തിയ ലക്ഷ്മിപ്രിയയുടെ സാന്നിദ്ധ്യത്തിലും അൻസിബയെ ചോദ്യം ചെയ്തു. ലക്ഷ്മിപ്രിയയും എസ്‌ഐയുടെ സാന്നിദ്ധ്യത്തിൽ അൻസിബയെ ചോദ്യം ചെയ്തു. ഇതിനിടെ ലക്ഷ്മിപ്രിയയുടെ ഭർത്താവിനോട് ഫോണിൽക്കൂടി ക്ഷമ ചോദിപ്പിക്കുകയും ചെയ്തു.
ശേഷം ഇരുപക്ഷവും സംസാരിച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചുവെന്ന് സബ് ഇൻസ്‌പെക്‌ടർ സ്റ്റേഷൻ റെക്കോർഡിൽ എഴുതിച്ചേർത്തു. നടിയെ ഭീഷണിപ്പെടുത്തി റെക്കോർഡിൽ ബലമായി ഒപ്പിടുവിച്ചതായും എഫ് ഐ ആറിൽ പറയുന്നു.