കോമൺവെൽത്ത് ഗെയിംസ്; ചരിത്രം കുറിച്ച് ഷർമ്മിള, പാരാ അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി

ഗ്ളാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം നേടിക്കൊടുത്ത് ഷർമിള ധങ്കർ. ഇതോടെ അഞ്ചാം ദിവസം അവസാനിക്കുമ്പോൾ രാജ്യത്തിന്റെ മെഡൽ നേട്ടം 10 ആയി ഉയർന്നു.

വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ സ്വർണമെഡൽ ജേതാവായതോടെ പാരാ അത്‌ലറ്റിക്സിൽ കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഷർമ്മിള ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതേ മത്സരത്തിൽ മാറ്റുരച്ച ഇന്ത്യയുടെ ശിൽപ കെ ഷൈല നാലാം സ്ഥാനത്തുനിന്ന് വെങ്കലനേട്ടത്തിലെത്തി.

പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലിൽ സർവേഷ് അനിൽ കുഷാരെ വെള്ളി നേടി. ഹൈജമ്പ് ദേശീയ റെക്കോർഡ് ഉടമയായ സർവേഷ് കുഷാരെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് ഇനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. പുരുഷന്മാരുടെ 79 കിലോഗ്രാം വെയ്റ്റ് ലിഫ്ടിംഗ് ഫൈനലിൽ വല്ലൂരി അജയ ബാബുവും വെള്ളി നേടി.

നേരത്തെ വനിതകളുടെ 53 കിലോഗ്രാം വെയ്റ്റ് ലിഫ്ടിംഗ് ഫൈനലിൽ ഗ്യാനേശ്വരി യാദവ് വെള്ളി നേടിയിരുന്നു. വനിതകളുടെ 58 കിലോഗ്രാം ഫൈനലിൽ ബിന്ദ്യാറാണി ദേവി വെങ്കലവും നേടി. ഇന്ത്യ ഇതുവരെ രണ്ട് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് നേടിയത്. ബോക്സിംഗിൽ സച്ചിൻ സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പങ്കൽ (80 കിലോഗ്രാം), സാക്ഷി ചൗധരി (വനിതകൾ 51 കിലോഗ്രാം) എന്നിവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *