ഫ്രൈഡ് ചിക്കനൊപ്പം ‘കോണ്ടം’,​ പരാതി പറഞ്ഞപ്പോൾ പരിഹാസം; കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികൾ

വാഷിംഗ്ടൺ: അമേരിക്കയിലെ ഫാസ്റ്റ്ഫുഡ് ശൃംഖലയായ പോപ്പീസ് റസ്റ്റോറന്റിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതികൾ കോടതിയെ സമീപിച്ചു. ഹൂസ്റ്റണിലെ പോപ്പീസ് ഔട്‌ലെറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ കോണ്ടത്തിന് സമാനമായ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തിയത്. സംഭവത്തിൽ പോപ്പീസിനെതിരെ 15 ലക്ഷം ഡോളറിലധികമാണ് (ഏകദേശം 15.2 കോടി രൂപ)​ നഷ്ടപരിഹാരമായി ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഗസ്റ്റ് മൂന്നിന് ജസ്റ്റിൻ ഹോവാർഡും ഡാനിയേൽ മക്കിന്നനുമാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് കോടതിയിൽ പോപ്പീസിനെതിരെ ഹർജി സമർപ്പിച്ചത്. ജൂലായ് 25നാണ് ദമ്പതികൾ സൗത്ത് സാം ഹൂസ്റ്റൺ പാർക്ക്‌വേ വെസ്റ്റിലുള്ള പോപ്പീസ് ഔട്‌ലെറ്റിൽ നിന്ന് ചിക്കൻ വാങ്ങിയത്. ചിക്കൻ കഴിക്കുന്നതിനിടെ അതിനുള്ളിൽ കോണ്ടം പോലെയുള്ള വസ്തു കണ്ടെത്തുകയായിരുന്നു. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഭക്ഷണം കഴിക്കാനെത്തിയത് മോശം അനുഭവത്തിലേക്കാണ് നയിച്ചതെന്ന് ഹോവാർഡ് പറയുന്നു. വസ്തു കണ്ടെത്തിയതോടെ ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്നും ഛർദ്ദിക്കാൻ തോന്നിയതായും ദമ്പതികൾ വ്യക്തമാക്കി.

പരാതി പറയുന്നതിനായി റസ്റ്റോറന്റ് ഉടമകളെ സമീപിച്ചപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്നും ഇവർ പറയുന്നു. ജീവനക്കാർ തങ്ങളെ പരിഹസിച്ചെന്നും പരാതി ഗൗരവമായി പരിശോധിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യുന്നതിനുപകരം പുതിയ ഓർഡർ നൽകാമെന്ന് നിർബന്ധിക്കുകയായിരുന്നു. ഒടുവിൽ ശക്തമായി പ്രതികരിച്ചപ്പോൾ മാത്രമാണ് പണം തിരികെ നൽകിയതെന്നും പരാതിയിൽ പറയുന്നു. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമായി പോപ്പീസിന് 4,000ത്തിലധികം ഔട്‌ലെറ്റുകളുണ്ട്. പോപ്പീസിന്റെ മാതൃകമ്പനിയായ റസ്റ്റോറന്റ് ബ്രാൻഡ്സ് ഇന്റർനാഷണലിനെയും ചേർത്താണ് പരാതിക്കാർ കേസ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *