ഓണം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: ഓണം വിപണി ഉഷാറാകും മുമ്പേ പൊതുവിപണിയിൽ അരി ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഉണ്ണാനിടുന്ന തൂശനിലപോലും കീറിപ്പോകുന്ന നിലയിലാണ് വിലക്കയറ്റം. സർക്കാർ പൊതുവിപണിയിൽ ശക്തമായി ഇടപെട്ടില്ലെങ്കിൽ വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.

ഒരു മാസത്തിനിടെ 4 രൂപ മുതൽ 15 രൂപ വരെയാണ് അരിവില കൂടിയത്. പഞ്ചാസാര വില 54ൽ എത്തി. കുറഞ്ഞുവന്ന വെളിച്ചെണ്ണവിലയും വർദ്ധിച്ചു. കഴിഞ്ഞ ഓണക്കാലത്ത് 45രൂപയായിരുന്ന ഒരു കിലോ പഞ്ചസാരയ്ക്ക് 54വരെയായി. പഴം, പച്ചക്കറി വിലയും നിയന്ത്രണം വിട്ടു. രസകതളിപ്പഴത്തിന് (ഞാലിപ്പൂവൻ) ഒരു കിലോയ്ക്ക് 100 രൂപയും ഏത്തന് 85മായി.

ആന്ധ്രയിലെ മില്ലുടമകളും ഇടനിലക്കാരും ചേർന്നു നടത്തുന്ന ഒത്തുകളിയാണ് അരി വില ഇത്രമേൽ വർദ്ധിക്കാൻ കാരണം. രാജ്യത്താകെ അരി ഉത്പാദനം കൂടുകയും അതിനനുസരിച്ച് എഫ്.സി.ഐ കൂടുതൽ അരി ശേഖരിക്കുകയും ചെയ്തതിനിടെയാണ് ഈ കള്ളക്കളി.

രാജ്യത്ത് അരി വില വർദ്ധിക്കാനുള്ള എന്തെങ്കിലും സാഹചര്യമുണ്ടായാൽ ആന്ധ്രയിലെ മില്ലുടമകൾ നെല്ല് വൻതോതിൽ ശേഖരിക്കും. അരിയാക്കുന്ന പ്രക്രിയ കുറയ്ക്കും. ഇടനിലക്കാർ അരിയുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി വില വർദ്ധിപ്പിക്കും. കർണ്ണാടകയിലെ പാടങ്ങളിലെ നെല്ല് ഉൾപ്പെടെ ശേഖരിച്ച് അരി കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്ന മില്ലുകൾ ആന്ധ്രയിലുണ്ട്.

 

ഇടനിലക്കാർ പറയുന്നത്

രാജസ്ഥാനിലെ കൃഷിനാശവും മറ്റുമാണ് വിലകൂടാൻ കാരണമായി വ്യാപാരികളോട് ഇടനിലക്കാർ പറയുന്നത്. എന്നാൽ, രാജസ്ഥാനിൽ നിന്നുള്ള അരിയൊന്നും നേരിട്ട് കേരളത്തിലേക്കുവരുന്നില്ല.

ആന്ധ്രയിൽ നെല്ല് പൂഴ്ത്തിവയ്ക്കുന്നതിനെതിരെ കേരളത്തിന് കാര്യമായി ഇടപെടാനും കഴിയുന്നില്ല.

 

 300 കടന്ന് വെളിച്ചെണ്ണ

ലിറ്ററിന് 260 രൂപ വരെ താഴ്ന്ന വെളിച്ചെണ്ണ 300 രൂപ കടന്നു. 900 മില്ലി ലിറ്ററിന്റെ കേര വെളിച്ചെണ്ണ 299 രൂപയായി.

മറ്റു ചില ബ്രാൻ‌ഡുകൾക്ക് 350 രൂപവരെ വിലയുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് വെളിച്ചെണ്ണ വില 500 കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *