മുംബയ്: ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി (31)ക്കെതിരെയാണ് ബൊറിവലി റെയിൽവേ പൊലീസ് കേസെടുത്തത്. ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്‌സ്‌പ്രസിൽ സൂറത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികർ പൊലീസിനോട് പറഞ്ഞത്.
യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും ടിക്കറ്റ് ചെക്കറെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി ഇടപെട്ടതോടെ തർക്കം രൂക്ഷമായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ യുവതി വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റേസർ ബ്ലേഡ് ഉപയോഗിച്ച് ആർപിഎഫ് ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറിനെയും ആക്രമിക്കുകയും സ്വയം പരിക്കേൽപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
സംഘർഷത്തിനിടെ മൊബൈൽ ഫോണുകളും കണ്ണടകളും യുവതി തകർത്തതായും ആർപിഎഫിന്റെ പരാതിയിൽ പറയുന്നു. ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ റെയിൽവെ പൊലീസിന് കൈമാറി. ഓഗസ്റ്റ് 13ന് ബൊറിവലി റെയിൽവെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് യുവതിക്ക് ജാമ്യം അനുവദിച്ചു.