20 ദിവസം ഒന്നിച്ചു താമസിച്ചു; കാണാതായ യുവതിയും യുവാവും ഗസ്റ്റ് ‌ഹൗസ് മുറിയിൽ മരിച്ച നിലയിൽ

ലക്‌നൗ: ഗസ്റ്റ് ഹൗസിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. 20കാരനായ അമിത്‌ കുമാർ, 19കാരിയായ നർഗീസ് എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ചിൻഹട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗസ്റ്റ് ‌ഹൗസിൽ ഇന്നലെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ചിൻഹട്ടിലെ റെഡ് ബിൽഡിംഗ് ഗസ്റ്റ് ഹൗസിലെ 101-ാം നമ്പർ മുറിയിൽ ഇരുവരും ഓഗസ്റ്റ് 23 മുതൽ താമസിച്ചുവരികയായിരുന്നു. 20 ദിവസത്തോളമായി ഇവർ ഇവിടെയാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. ഗസ്റ്റ് ഹൗസ് നടത്തിപ്പുകാരനായ രാകേഷ് യാദവാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഫാനിൽ തൂങ്ങിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങൾ.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ലോഹിയ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇരുവരുടെയും വീട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് നർഗീസിനെ കാണാതായെന്ന പേരിൽ ഹർപാൽപുർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് മനസിലായത്. ഇരുവരും എവിടെയാണെന്നതിനെക്കുറിച്ച് വീട്ടുകാർക്ക് അറിവില്ലായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായി.
മുറിയിൽനിന്ന് ആര്യസമാജ് ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായതിന്റെ സർട്ടിഫിക്കറ്റും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. നർഗീസ് എന്ന പൂജ എന്ന പേരിലാണ് വിവാഹം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഫോറൻസിക് സംഘമുൾപ്പടെയെത്തി സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇരുവരും ജീവനൊടുക്കാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *