കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ പള്ളിയും ഒരുവീടും പൂര്‍ണമായി തകര്‍ന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂര്‍ണമായി മണ്ണിനടിയില്‍ ആയി.
രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ടിരുന്ന മണ്ണാണ് ഇടിഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതിനാൽ അപകടസമയത്ത് സ്ഥലത്ത് കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആളപായം സംഭവിച്ചിട്ടുണ്ടോയെന്നതുൾപ്പെടെയുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ. സ്ഥിതിഗതികൾ സർക്കാർ നിരന്തരം വിലയിരുത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.ചുളിക്ക ഗവ എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.മണ്ണിടിച്ചലിൽ പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയ ഒൻപത് പേരെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി.വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ ഹിര കുമാർ (32),ദിലീപ് (19),സൂരജ് യാദവ് (25),സഞ്‌ജയ് താക്കൂർ (35),രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39)സന്തോഷ് കുമാർ