ലണ്ടൻ: ക്രിക്കറ്റിൽ നിന്ന് താൽക്കാലിക ഇടവേളയെടുത്ത് ലണ്ടനിൽ അവധിക്കാലം ആസ്വദിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 110 പന്തിൽ 138 റൺസിന്റെ തകർപ്പൻ സെഞ്ച്വറിയോടെ രോഹിത് തിളങ്ങിയിരുന്നു.
അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലായി ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള തന്റെ താൽപ്പര്യവും ഇതിനോടകം താരം വ്യക്തമാക്കിക്കഴിഞ്ഞു. ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും വിരമിച്ച രോഹിത് നിലവിൽ ഫിറ്റ്നസിനായി കഠിനമായി പരിശീലിക്കുകയാണ്.
കഴിഞ്ഞ ദിവസം ലണ്ടനിൽവച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്കൊപ്പമുള്ള രോഹിത്തിന്റെ പുതിയ മേക്കോവറിലുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പുതിയ ലുക്കിൽ താരത്തിന് ഏകദേശം പത്തുവയസെങ്കിലും കുറഞ്ഞിട്ടുണ്ടെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കൊഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും ഇനിയും ഒരുപാട് കാര്യങ്ങൾ ക്രിക്കറ്റിൽ നൽകാനുണ്ടെന്നും, വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇരുവരും കളിക്കുമെന്നും പാകിസ്ഥാൻ മുൻ ക്യാപ്ടൻ സാഹിർ അബ്ബാസ് അഭിപ്രായപ്പെട്ടതും ശ്രദ്ധേയമായി. പാകിസ്ഥാൻ ടെലിവിഷൻ ചാനലിൽ സംസാരിക്കവെയാണ് സാഹിർ ഇക്കാര്യം വ്യക്തമാക്കിയത്.
‘രണ്ടുപേരുടെയും കഴിവ് അപാരമാണ്. അവരുടെ പരിചയസമ്പത്ത് വച്ചുനോക്കുമ്പോൾ, ലോകകപ്പ് കളിക്കാതിരിക്കാൻ ഒരു കാരണവുമില്ല. അവർ ഫിറ്റായിരിക്കുകയും റൺസ് നേടുകയും ചെയ്യുന്നിടത്തോളം പ്രായം ഒരു പ്രശ്‌നമേയല്ല. ദക്ഷിണാഫ്രിക്കയും സിംബാബ്‌വേയും നമീബിയയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2027 ഏകദിന ലോകകപ്പിൽ ഇവരുടെ അനുഭവസമ്പത്ത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും. ഇംഗ്ലണ്ടിനെതിരൊയ മത്സരത്തിൽ രോഹിത് സെഞ്ച്വറി നേടിയത് ഞാൻ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുന്നത് എപ്പോഴും വലിയ സന്തോഷമാണ്. അത്രയും അനായാസമായാണ് അദ്ദേഹം ബാറ്റ് വീശുന്നത്’.- സാഹിർ അബ്ബാസ് കൂട്ടിച്ചേർത്തു.
സെപ്തംബർ 27 മുതൽ ഇന്ത്യയിൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലായിരിക്കും രോഹിത് ശർമ്മ ഇനി കളിക്കളത്തിലിറങ്ങുക.