വാഷിംഗ്‌ടൺ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താൻ ഒരുങ്ങുന്ന അമേരിക്ക യുറേനിയം വാങ്ങുന്നത് അവിടെനിന്നുതന്നെ. എണ്ണ ഇറക്കുമതിയിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മികച്ച ഡിസ്‌കൗണ്ടിൽ റഷ്യൻ ക്രൂഡ് ഇന്ത്യയ്‌ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ റഷ്യൻ ക്രൂഡ് ഓയിലിനെ ഏറെ ആശ്രയിക്കുന്ന രാജ്യമാണ് ചൈനയും. ഈ രണ്ട് രാജ്യങ്ങളെയും പ്രധാനമായി ലക്ഷ്യമിട്ടാണ് 100 ശതമാനം തീരുവ ഭീഷണി അമേരിക്കൻ പ്രസിഡന്റ് ട്രംപിൽ നിന്നുണ്ടായത്. ഈ നീക്കത്തിൽ അമേരിക്കയെ അതൃപ്‌തി അറിയിക്കാനൊരുങ്ങുകയാണ് ഇന്ത്യ.
ഇതിനിടെ സ്വന്തം ആണവ ആവശ്യങ്ങളുടെ കാര്യംവരുമ്പോൾ അമേരിക്ക അതേ നിയമം അൽപം അയവുള്ളതാക്കി മാറ്റിയിട്ടുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. ‘ലിൻഡ്‌സി ഒ ഗ്രഹാം സാംഗ്‌ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്‌ട് 2026’ എന്ന ആക്‌ട് കഴിഞ്ഞദിവസം ജനപ്രതിനിധി സഭ പാസാക്കി. ഇനി പ്രസിഡന്റ് ട്രംപ് ഒപ്പിട്ടാൽ അത് നിയമമാകും. ഇന്ധന ആവശ്യത്തിന് റഷ്യയെ ചേർത്തുനിർത്തുന്ന ഇന്ത്യയെയും ചൈനയെയും ഉദ്ദേശിക്കുന്ന ഇതേ നിയമത്തിൽ പക്ഷെ തങ്ങളുടെ ആവശ്യത്തിന് റഷ്യയുമായി ആണവ സഹകരണത്തിനും യുറേനിയം ഇറക്കുമതിക്കും ഉള്ള വഴികൾ അമേരിക്കൻ ഭരണകൂടം ചേർത്തിട്ടുമുണ്ട്.
റഷ്യൻ യുറേനിയം ഇറക്കുമതിയെ നിയന്ത്രിക്കുന്ന അമേരിക്കയിലെ നിലവിലെ നിയമത്തിൽ സെക്ഷൻ 111 പ്രകാരം മാറ്റംവരുത്താൻ ജനപ്രതിനിധി സഭ പ്രസിഡന്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആണവോർജ നിയമത്തിലെ സെക്ഷൻ 123 പ്രകാരമുള്ള യുഎസ്-റഷ്യ സിവിലിയൻ ആണവ സഹകരണത്തിനാണ് പുത്തൻ നിയമം ബാധകമല്ലാത്തത്. മറ്റൊന്ന് കുറഞ്ഞ സമ്പുഷ്‌ടീകരിച്ച റഷ്യൻ യുറേനിയം ഇറക്കുമതിയുടേതാണ്. എന്നാൽ എല്ലാ റഷ്യൻ ആണവ കരാറുകളിലും ഇത് ബാധകമല്ല. പുതിയവയിൽ നിരവധി നിബന്ധനകളും അമേരിക്ക കൊണ്ടുവന്നിട്ടുണ്ട് എന്ന് സൂചനകളുണ്ട്.
ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമടക്കം 100 ശതമാനം തീരുവ ഭീഷണി, അമേരിക്ക പക്ഷെ യുറേനിയം വാങ്ങുന്നത് റഷ്യയിൽ നിന്നുതന്നെ