കോലഞ്ചേരി: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മതപഠന കേന്ദ്രം നടത്തിപ്പുകാരനെ പോക്സോ കേസിൽ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റം കൈതക്കാടുള്ള ദാറുൽ ഹസ്ന അറബിക് കോളേജിലെ തോത്തപുരം നജീബ് മൗലവി (45) യാണ് പിടിയിലായത്. നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി മതപഠനം നൽകുന്നതിനായി സ്ഥാപിച്ചതാണ് കോളേജ്. ഉദാരമതികളുടെ സഹായത്തോടെയാണ് പ്രവർത്തനം. പോത്താനിക്കാട് സ്വദേശികളായ സഹോദരന്മാരാണ് ചൈൽഡ് ലൈൻ വഴി പരാതി നൽകിയത്.
സ്ഥാപനത്തിൽനിന്ന് അവധിക്കായി വീട്ടിലെത്തിയ കുട്ടികളിൽ ഒരാൾ മാതാപിതാക്കളോട് ദുരനുഭവം പങ്കുവച്ചതോടെയാണ് പീഡനവിവരം പുറത്തായത്. സ്ഥാപനത്തിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നാണ് കുട്ടിയുടെ മൊഴി. ഇതേ സ്ഥാപനത്തിൽ വേറെയും വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. കേസായതോടെ പ്രതി ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.