ഐഎഎസ്-ഐപിഎസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി

സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി ഉടന്‍. ഇന്ന് ചേര്‍ന്ന സിവില്‍ സര്‍വീസ് ബോര്‍ഡില്‍ സ്ഥലം മാറ്റം സംബന്ധിച്ച താത്പര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രധാന കേഡര്‍ തസ്തിക വേണമെന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു സര്‍വീസില്‍ തിരികെ പ്രവേശിച്ച ഡോ.ബി.അശോക് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുടെ മാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി-ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉള്‍പ്പടെ മാറുമെന്നാണ് വിവരം. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആറു കളക്ടര്‍മാരെ മാറ്റിയതൊഴിച്ചാല്‍ മറ്റു കാര്യമായ അഴിച്ചു പണി ഐഎഎസ് തലപ്പത്ത് നടത്തിയിരുന്നില്ല. മുന്‍ സര്‍ക്കാരിനു താല്‍പര്യമുള്ള ഉദ്യോഗസ്ഥര്‍ തന്ത്രപ്രധാന വകുപ്പുകളില്‍ തുടരുന്നതില്‍ യുഡിഎഫ് അനുകൂല ജീവനക്കാര്‍ എതിര്‍പ്പുമറിയിച്ചിരുന്നു. ഇതോടെയാണ് സിവില്‍ സര്‍വീസ് ബോര്‍ഡ് ഉള്‍പ്പടെ ചേര്‍ന്ന് അഴിച്ചു പണി വേഗത്തിലാക്കാന്‍ തീരുമാനിച്ചത്.സ്ഥലംമാറ്റം സംബന്ധിച്ച താല്‍പര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ സിവില്‍ സര്‍വീസ് ബോര്‍ഡ് യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. പ്രധാന കേഡര്‍ തസ്തിക ലഭിക്കണെമന്ന് ആവശ്യപ്പെട്ട് ഡോ.ബി.അശോക് മുന്‍സര്‍ക്കാരിന്റെ അവസാനകാലത്ത് തന്നെ അപ്രധാന വകുപ്പിലേക്ക് മാറ്റിയത് ശരിയായില്ലെന്നും ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുമായി കൊമ്പ് കോര്‍ത്ത എന്‍.പ്രശാന്തിന്റെ പോസ്റ്റിംഗും ഉണ്ടാകും.ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഈ മാസം 30നു വിരമിക്കുമ്പോള്‍ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ധനകാര്യ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവരിലൊരാള്‍ ആ പദവിയിലെത്തും. സീനിയോറിറ്റിയില്‍ മുന്നില്‍ സിന്‍ഹയാണെങ്കിലും മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക.പൊലീസ് തലപ്പത്തും ക്രമാസമാധാന ചുമതലയുള്ള എഡിജിപി പദവിയിലടക്കം മാറ്റമുണ്ടാകും. കമ്മീഷണര്‍മാരെയും ജില്ലകളുടെ ചുമതല വഹിക്കുന്ന എസ്പിമാരെയുമടക്കം മാറ്റും.ചില റെയ്ഞ്ചുകളില്‍ ഡിഐജിമാര്‍ക്ക് അധിക ചുമതല നല്‍കും.

 

Leave a Reply

Your email address will not be published. Required fields are marked *