അന്‍സിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ; സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ്, ഇന്റര്‍വ്യൂ നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ടു

താരസംഘടന അമ്മയിലെ തര്‍ക്കം, അന്‍സിബയ്ക്ക് എതിരെ കടുത്ത നീക്കവുമായി സംഘടന. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അമ്മ അസോസിയേഷന്‍. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് നോട്ടിസില്‍ പറയുന്നു. ഉടന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ്. 17 ആം തിയതിക്ക് മുന്‍പ് മറുപടി നല്‍കണമെന്നും ആവശ്യം.അന്‍സിബിയുടെ പരസ്യ പ്രസ്താവന സംഘടനക്ക് കളങ്കം ഉണ്ടാക്കിയെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അമ്മ സംഘടനയുടെ ഫെബ്രുവരി 14ന് നടന്ന കുടുംബ സംഗമത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ഉടലെടുത്ത ആഭ്യന്തര തര്‍ക്കമാണ് സംഘടനയുടെ മുന്നോട്ടുപോക്കിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്.വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിന്റെ സ്‌പോണ്‍സര്‍ ആയി എത്തിയത്. ഒരു മത സ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്‌പോണ്‍സര്‍ ആവുന്നതിനെ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍സിബ ഹസന്‍ ഉള്‍പ്പെടെ പലരും എതിര്‍ത്തിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാര്‍ പ്രസിഡന്റായ ക്ഷേത്രമാണിത്.കുടുംബ സംഗമത്തിന് പിന്നാലെ അന്‍സിബ സംഘടനയിലെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അന്‍സിബ രാജി വച്ചതെന്നാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തന്റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അന്‍സിബ പിന്നീട് വ്യക്തമാക്കി. ടിനി ടോം തന്നെ മതവാദിയെന്ന് ആക്ഷേപിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *